Wednesday, November 25, 2009
കുതിരമാളിക
“ജയന്തി ഇപ്പൊ പോയതെയുള്ളൂ…”
എന്റെ ചുണ്ടുകള്‍ അനങ്ങി.. പക്ഷെ സ്വരം പുറത്തുവിട്ടില്ല.. പറഞ്ഞതൊക്കെ ചീത്തവാക്കുകളായിരുന്നു.. ദേഷ്യവും സങ്കടവും കുറ്റബോധവും എല്ലാംകൂടി ഒന്നിച്ചു വന്നാല്പിന്നെ വേറെയെന്തുചെയ്യാന്‍..
ഇനി മൂന്നരമണിക്കൂറ് കഴിഞ്ഞാലെ അടുത്ത ട്രെയിനുള്ളു. അതുവരെ എന്തുചെയ്യുമെന്നോര്‍ത്ത് വെറുതെയിറങ്ങിനടന്നു. നടന്നുനടന്നു കിഴക്കേകോട്ടയെത്തി. അവിടെക്കണ്ട ഒരു ഉഡുപ്പിഹോട്ടലിന്നു മസാലദോശ കഴിച്ചപ്പോള്‍ വലിയ ആശ്വാസമായി. പിന്നെ പതുക്കെ പദ്മനാഭസ്വാമിക്ഷേത്രം ലക്ഷ്യമാക്കിനടന്നു. കുളിച്ച്കുറിതൊട്ട് മുല്ലപ്പൂചൂടി പട്ടുപാവാടയണിഞ്ഞുവരുന്ന സുന്ദരികളായ പട്ടത്തിപ്പെണ്ണുങ്ങളെ കാണാന്‍ വേണ്ടിമാത്രം. പക്ഷെ അവിടെക്കണ്ടതു
വടക്കെന്ത്യയില്‍നിന്ന് വന്ന ഒരു ബസ്സും അതുനിറച്ച് തൈക്കിളവിമാരും.
പൊരിവെയിലും നിരാശയും അതിന്റെ പാരമ്യത്തിലെത്തിനില്ക്കുന്നു. ചുറ്റും കണ്ണോടിച്ചപ്പോള്‍ കുതിരമാളിക മ്യൂസിയം എന്നു കണ്ടു. താമസംവിന അവിടെച്ചെന്നു കാര്യം ഉണര്‍ത്തിച്ചു പാസ്സ് വാങ്ങി അകത്തുകയറി. കൂട്ടിനു ഒരു ഗയിഡും ഉണ്ടായിരുന്നു.
തിരുവിതാംകൂര്‍ രാജകുടുംബത്തെക്കുറിച്ചു ഗയിഡ് വാചാലനായി.
“ തിരുവിതാംകൂറിന്റെ ആദ്യമഹാരാജാവു മാര്‍ത്താണ്ഡവര്‍മ്മയുടെ ആസ്ഥാനം പദ്മനാഭപുരം കൊട്ടാരമായിരുന്നു. അദ്ദേഹത്തിനു ശേഷമുള്ള മഹാരാജാവായിരുന്നു ധര്‍മ്മരാജ എന്നറിയപ്പെട്ടിരുന്നതു. ആറാമത്തെ മഹാരാജവായ സ്വാതി തിരുനാളാണ് കുതിരമാളിക കൊട്ടാരം പണികഴിപ്പിച്ചതു. പ്രസസ്തരായ തഞ്ചാവൂര്‍ ശില്പ്പികളാണ് പണിതതു. 1829- 1846 വരെയായിരുന്നു സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലം.”
കുതിരമാളികയുടെ വാതില്ക്കല്‍ത്തന്നെ ശംഖുമുദ്ര കാണാം. ഉള്ളിലേക്കുകടന്നാല്‍ ആദ്യംതന്നെ വെനീസില്‍നിന്ന് കൊണ്ടുവന്ന രണ്ടു വലിയ കണ്ണാടികള്‍ കാണാം. കൂടാതെ പഴയകാലത്തെ ആയുധങ്ങളും അമ്പാരിയും, പല്ലക്കും, തൊട്ടിലും എണ്ണച്ചായാചിത്രങ്ങളും ഉണ്ടു. ആയുധങ്ങളില് കണ്ടാമൃഗത്തിന്റെ തോലുകൊണ്ടുണ്ടാക്കിയ പരിചയും, വാളും കുന്തവുമെല്ലം അതതിന്റെ ശൌര്യം വിളിച്ചറിയിക്കുന്നു. തൊട്ടടുത്ത മുറിയില്‍ കഥകളിവേഷങ്ങള്‍ നിരന്നുനിക്കുന്നു. പച്ച, കത്തി, കൃഷ്ണന്‍, രുഗ്മിണി, കീചകന്‍, നാരദന്‍, ഹനുമാന്‍ എന്നിങ്ങനെയുള്ള വേഷങ്ങള്‍. പിന്നിടങ്ങോട്ട് എന്റെ കണ്ണുകളെ അതിശയിപ്പിക്കുമാറ് നടരാജവിഗ്രഹം, മഹാവിഷ്ണുവിന്റെ പ്രതിമ, ആനക്കൊമ്പുകൊണ്ടുള്ള സിംഹാസനം, വിദേശത്തുനിന്നുസമ്മാനമായി ലഭിച്ച സ്ഫടികസിംഹാസനം തുടങ്ങിയ വിലപ്പെട്ട കാഴ്ചകളായിരുന്നു.
ഒരോ മുറികളിലെയും ചുവറ്ചിത്രങ്ങളും, കൊത്തുപണികളും കൊട്ടാരത്തിന്റെ പ്രതാപം വിളിച്ചറിയിക്കുന്നു. പച്ചിലക്കൂട്ടും പഴച്ചാറുകളുമുപയോഗിച്ചുണ്ടാക്കിയ ചായങ്ങള്‍ ചുവരില്‍ നിറം മങ്ങാതെയിരിക്കുന്നു. മുകളിലെക്കുള്ള കോണിപ്പടിയുടെ അരികില്‍ കുറേ നീളന്‍ തോക്കുകള്‍ കാണാം. മാര്‍ത്താണ്ഡവര്‍മ്മ മഹരാജാവ് കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരില്‍നിന്നും പിടിച്ചെടുത്തതാണവ. മുകളിലത്തെ മുറികളിലെല്ലാം നിരവധി പുരാതനവസ്തുക്കളുണ്ട്. സര്‍ ഐസക് ന്യൂട്ടണ്‍ കണ്ടുപിടിച്ച സൂര്യഘടികാരത്തിന്റെ ഒരു ചെറുരൂപം കണ്ടു. ഓരോ മണിക്കൂറിലും വെടിമുഴങ്ങുന്ന തരത്തില്‍, വെടി മരുന്നു നിറച്ച ചെറിയ പീരങ്കിയോടുകൂടിയ സൂര്യഘടികാരമാണ് കൊട്ടാരവാസികളെ സമയമറിയിച്ചിരുന്നതു. കുറച്ചകലെ പഞ്ചലോഹനിറ്മ്മിതമായ തൂക്കുവിളക്കു. അതില്‍ ആനപ്പുറത്തിരിക്കുന്ന മഹാവിഷ്ണുവിന്റെയും ലക്ഷ്മിയുടെയും രൂപം. ആനയുടെ രൂപത്തിന്റെയുള്ളില്‍ എണ്ണ സംഭരിക്കാം. കത്തിത്തീരുന്നതിനനുസരിച്ച് എണ്ണ പുറത്തെക്കിറങ്ങുന്നരീതിയില്‍ രൂപകല്പനചെയ്ത ഈ വിളക്കു കെടാവിളക്കായി ഉപയോഗിച്ചിരുന്നു. ഇതിനുപുറമെ വിദേശരാജ്യങ്ങളായ ഇറ്റലി, ബെല്‍ജിയം, ജപ്പാന്‍, ചീന എന്നിവിടങ്ങളില്‍നിന്നൊക്കെ രാജാവിന് ലഭിച്ചതായ നിരവധി സമ്മാനങ്ങളും. കൂട്ടത്തില്‍ നേപ്പാള്‍ രാജാവു കൊടുത്തയച്ച ശ്രീ ബുദ്ധന്റെ പ്രതിമ ഉള്‍ക്കൊള്ളുന്ന ഒരു സമ്മാനം ആകര്‍ഷകമായി തോന്നി. അന്നത്തെ കാലത്തു വിദേശരാജ്യങ്ങളുമായി തിരുവിതാകൂറിനുണ്ടായിരുന്ന ബന്ധം എന്നെ അദ്ഭുതപ്പെടുത്തി. ഇവിടുന്നു നേപ്പാളിലെക്കു പോയിവരാന്‍ എത്രനാള്‍ വേണ്ടിവരുമായിരുന്നു, എങ്ങനെയായിരിക്കും യാത്ര എന്നൊക്കെ ആലോചിച്ചു നിന്ന എന്നെ കൂട്ടാത്തിലുള്ള ആരുടെയോ വിളിയാണുണറ്ത്തിയതു.
എല്ലാവരും അടുത്ത മുറിയില്‍ എത്തിയിരുന്നു. തെക്കുവശത്തിനഭിമുഖമായി സ്ഥിതിചെയ്യുന്ന കൊട്ടാരത്തിന്റെ മുന്‍വശത്ത് മുകളിലത്തെ നിലയില്‍ 122 കുതിരകളെ തടിയില്‍ കൊത്തിവച്ചിരിക്കുന്നു. അതാണു ഈ കൊട്ടാരത്തിനു കുതിരമാളിക എന്നു പേരുവരാന്‍ കാരണം. മുകളില്‍ ആദ്യം കാണുന്നതു നൃത്തമണ്ഡപം. അവിടെ ഒരു വലിയ ചപ്രമഞ്ചക്കട്ടിലുണ്ടു. അടുത്തതു പണ്ഡിതസദസ്സ്. അവിടെയും ധാരാളം കൊത്തുപണികള്‍. ഉത്തരം താങ്ങുന്ന തത്തയും ആനത്തലയും വ്യാളിയുമൊക്കെ കൊത്തിവച്ചിട്ടുണ്ട്. ഒരു സദസ്സില്‍നിന്നും അടുത്തതിലേക്കുള്ള ഇടനാഴിയില്‍ കിളിവാതിലുകളുണ്ടു. അടുത്തതു സംഗീതസദസ്സു. ഇരയിമ്മന്‍ തമ്പിയുടെ ചിത്രവും സ്വാതിതിരുനാള്‍ സംഗീതം ചെയ്തിരുന്ന ഒരു കൊചു മണ്ഡപവും കാണാം. സംഗീതമണ്ഡപത്തില്‍നിന്നും ജനലിലൂടെ വലത്തോട്ട് നോക്കിയാല്‍ പദ്മനാഭസ്വാമിക്ഷേത്രം കാണാം. കലാകാരന്മാരിലെ രാജാവും രാജാക്കന്മാരിലെ കലാകാരനുമായ സ്വാതിതിരുനാള്‍ മഹരാജാവു നൃത്തത്തിനും സംഗീതത്തിനും എത്രമാത്രം പ്രാധാന്യം കൊടുത്തിരുന്നുവെന്നു മനസ്സിലാക്കാന്‍ ഇവിടം സന്ദറ്ശിച്ചാല്‍ മതി.
പദ്മനാഭസന്നിധിയിലേക്കു രാജകുടുംബാംഗങ്ങള്‍ക്ക് പോകാനായി പ്രത്യേകം വഴിയുണ്ട്. 24 ഏക്കറില്‍ സ്ഥിതിചെയ്യുന്ന ഈ 16 കെട്ടു കൊട്ടാരം ഇപ്പോഴും രാജകുടുംബത്തിന്റെ വകയാണു. നിരവധി മുറികള്‍ അടച്ചിട്ടിരിക്കുന്നു. സ്വത്തുവകകളെല്ലാം രാജാവു മഹാവിഷ്ണുവിനു തൃപ്പടിദാനം നല്കുന്നതിന്റെ ചിത്രം
പ്രാധാന വാതില്ക്കലുണ്ട് . ഇത്രയേറെ വിവരണം നല്കിയ ഗയിഡിനു എന്തെങ്കിലും സമ്മാനിക്കണമെന്നു മനസ്സില്‍ വിചാരിച്ചപ്പോഴേക്കും അയാള്‍ അതു ചോദിച്ചുവാങ്ങി. മുറ്റത്തെ പൂന്തോട്ടത്തിന്റെ ഭംഗി ആസ്വദിച്ചു കുറ്ച്ചു നേരം ഇരുന്നിട്ട് ഗയിഡിനു നന്ദിപറഞ്ഞ് ഇറങ്ങി. അടുത്ത ട്രെയിനെങ്കിലും പിടിക്കണമല്ലൊ. എന്തായാലും കൃത്യ സമയത്തുതന്നെ സ്റ്റേഷനില്‍ എത്തി.
കുതിരമാളിക കാണാന്‍പറ്റിയതിലുള്ള സന്തോഷവും അവിടെ കണ്ടതൊക്കെയും നിങ്ങളെ അറിയിക്കണമെന്ന് തോന്നി. ഓര്‍മ്മയില്‍നിന്ന് ചികഞ്ഞെടുത്ത ചിലകാര്യങ്ങള്‍ കുറിച്ചിരിക്കുന്നു.
Friday, September 11, 2009
ഓണം വാരാഘോഷം
കാണം വിറ്റും ഓണം ഉണ്ണണം…
ഓണത്തെസംബന്ധിച്ച പ്രധാന ചൊല്ലാണിത്. ഉള്ളതെല്ലാം വിറ്റുമുടിച്ചിട്ടു ഓണമാഘോഷിക്കാന്‍ ആവശ്യപ്പെടുന്ന ഈ പഴഞ്ചൊല്ലില്‍ പതിരുണ്ടോ എന്നു ഈയുള്ളവനു സംശയം.. എന്നാല്‍ ഇതിനു ഒരുപാടു അര്‍ത്ഥതലങ്ങളുണ്ടെന്നാണു അറിവുള്ളവര്‍ പറയുന്നതു.. പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുക്കുന്ന പാവപ്പെട്ടവനും പട്ടിണികിടക്കുന്ന അവന്റെ കുടുംബത്തിനും വര്‍ഷത്തിലൊരിക്കലെങ്കിലും മതിമറന്നു ആഘോഷിക്കാന്‍ ഒരു അവസരം… അപ്പൊപ്പിന്നെ പട്ടിണിയും പന്നിപ്പനിയുമൊക്കെ മാറ്റിവച്ചു പലിശക്ക് പണമെടുത്താണെങ്കിലും ഒന്നു ആഘോഷിച്ചേപറ്റൂ..
ഈ ഓണക്കാലത്ത് മലയാളി കുടിച്ചു തീര്‍ത്തതു കോടികളുടെ മദ്യമാണെന്നു ബിവറേജസ് കണക്കു.. സ്വന്തമായി വാറ്റിയുണ്ടാക്കിയതു വേറേ.. ബിവറേജസ് കോറ്പൊറേഷ്ന്റെ ഈ കണക്ക് എല്ലാ പത്രങ്ങളും വളരെപ്രാധാന്യത്തോടെ തന്നെ ആദ്യ പേജില്‍ കൊടുത്തിട്ടുണ്ടു. മലയാളി ഓണത്തിനു മാത്രമല്ല ക്രിസ്ത്മസിനും ന്യൂ ഇയറിനും മറ്റു വിശേഷാവസരങ്ങളിലും വിശേഷങ്ങളൊന്നുമില്ലാത്തപ്പോഴും കുടിക്കും. ഇതിത്ര വാര്‍ത്തയാക്കെണ്ട കാര്യമുണ്ടോ?.. എത്ര കോടിയുടെ ആഭരണം വാങ്ങിയെന്നു ആരെങ്കിലും കണക്കെടുക്കാറുണ്ടോ?.. എത്ര കോടിയുടെ വസ്ത്രം വാങ്ങി?. എത്ര കോടിയുടെ ഇലക്ട്രോണിക് പകരണങ്ങള്‍ വാങ്ങിക്കൂട്ടി?.. ഇതൊക്കെ ആവശ്യമുള്ള സാധനങ്ങള്‍ ആണെന്ന ന്യായമുണ്ടാകാം.. സമ്മതിക്കുന്നു. ഇവിടെ ഓണത്തെക്കുറിച്ചു നമ്മള്‍ ചിന്തിച്ചുതുടങ്ങുന്നതു ഉത്രാടത്തിനാകാം അല്ലെങ്കില്‍ ചിങ്ങം പിറക്കുംപോഴാകാം.. എന്നാലും അതിനും എത്രയോ മാസങ്ങള്‍ക്കുമുന്‍പുതന്നെ കേരളത്തിനു പുറത്തു ഓണത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നു. മൊബൈല്‍ ഫോണ്‍ കമ്പനിക്കാരും റ്റി. വി. കമ്പനിക്കാരും എന്നു വേണ്ട പ്ലാസ്റ്റിക് വാഴയില കമ്പനിക്കാരന്‍ വരെ മൂന്നാലു മാസങ്ങള്‍ക്കുമുന്‍പുതന്നെ മുംബൈയിലും ദില്ലിയിലും മീറ്റിങ്ങ്കൂടി ചിന്തിക്കും.. ഈ ഓണത്തിനു കേരളത്തില്‍ എത്ര കോടിയുടെ വില്പന നടത്തണമെന്നു.. എത്രമാത്രം മുതലെടുക്കണമെന്നു റ്റാര്‍ഗറ്റ് ഫിക്സ് ചെയ്യും.. എന്നിട്ടതിനെല്ലാം ഓഫര്‍ എന്നു ഓമനപ്പേരിട്ട് ഇങ്ങോട്ടൊഴുക്കും… യഥാര്‍ത്ഥത്തില്‍ ഓണമാഘോഷിക്കുന്നതു Sony, Nokia, Samsung, Airtel, Vodafone, Onida, LG.. ഇവരൊക്കെയല്ലെ?? പിന്നെ ഉത്തരേന്ത്യന്‍ തുണിമില്ലുകളുടെയും നാട്ടിലുള്ള വസ്ത്രവ്യാപാരശാലകളുടെയും ആഭരണശാലകളുടെയും കാര്യം പറയേണ്ടതില്ലല്ലൊ.. എന്നിട്ടു എല്ലാരും ഒരേ സ്വരത്തില്‍ പറയും..
“ഈ ഓണം ഞങ്ങളോടൊപ്പം ആഘോഷിക്കൂ..”
അങ്ങനെ പരസ്യയിനത്തില്‍ പത്രങ്ങളും ചാനലുകളും കാശുവാരുന്നു. മലയാളിയെ സംതൃപ്തനാക്കാന്‍ ചാനലുകളുടെ വക ഓണസമ്മാനമായി കുറെ സിനിമകളും കാണിക്കും. 10 മിനിറ്റ് ഇടവിട്ട് 20 മിനിട്ടു പരസ്യം കാണിച്ച് പ്രത്യേക അനുഭൂതി സൃഷ്ടിച്ച് കാഴ്ചക്കാരെ ആനന്ദലഹരിയിലാറാടിക്കുന്ന അദ്ഭുതവിദ്യ.. ഇടയ്ക്കിടെ ഓണത്തെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്ന സിനിമാതാരങ്ങളും സാഹിത്യകാരന്മാരും..
എനിക്കുമുണ്ട് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍.. കുട്ടിക്കാലത്ത് രാവിലെ കുളിച്ച് റെഡിയായി പൂക്കളമൊരുക്കിയിരുനതിന്റെ ഓര്‍മ്മകള്‍.. അന്നു പൂക്കളം കാണാന്‍ കൂട്ടുകാര്‍ വരുമ്പൊ നിറഞ്ഞപുഞ്ചിരിയോടെ അവര്‍ക്കു ആശംസകള്‍ നേര്‍ന്നതിന്റെ ഓര്‍മ്മകള്‍.. ഇപ്പൊ കാലാം മാറി.. ഇത്തവണ ഓണത്തിനു രാവിലെ എണിറ്റ് മൊബൈല്‍ എടുത്ത് പ്രിയപ്പെട്ടവര്‍ക്കെല്ലാം SMS അയച്ചു. പണ്ടു സ്കൂളില്‍ പൂക്കളമത്സരമുണ്ടകുമായിരുന്നു. അപ്പൊ ഞങ്ങളെല്ലാവരും പാടത്തും പറമ്പിലും തോട്ടുവരമ്പത്തും ഓടിനടന്ന് തുമ്പയും മുക്കുറ്റിയും ചെത്തിയും ചെമ്പരത്തിയും വാടാമല്ലിയും ഒക്കെപ്പറിച്ചു സ്കൂളില്‍ കൊണ്ടുപോകുമായിരുന്നു.. കൈ നിറ്യെ പൂക്കള്‍, അല്ലെങ്കില്‍ ഒരു കൂട്നിറയെ പൂക്കള്‍, അല്ലെങ്കില്‍ ഒരു വട്ടി നിറയെ.. ഇന്നു പൂക്കള്‍ക്കു കിലോക്കണക്കാണ്. അവിടെയും കാശുവാരുന്നതു അയല്‍ സംസ്താനക്കരാണ്. തോവാളയിലും മൈസൂരിലും ഒക്കെ പൂക്കൃഷി നടത്തുന്നതുതന്നെ ഓണം മുന്നില്‍ക്കണ്ടാണെന്നു തോന്നിപ്പോകുന്നു. വിലപേശി വാങ്ങിച്ച പൂക്കള്‍കൊണ്ടുണ്ടാക്കിയ പൂക്കളങ്ങള്‍ക്ക് ഞാന്‍ വില കല്‍പ്പിക്കുന്നില്ല… സദ്യവട്ടങ്ങളൊരുക്കാന്‍ പച്ചക്കറി വരുന്നതും തമിഴ് നാട്ടില്‍നിന്നു. ഈ കഴിഞ്ഞ ഓണക്കാലത്ത് ഇരുപതു രൂപക്ക് ഒരു കിലോ പഴം പോലും കിട്ടാനുണ്ടായിരുന്നില്ല..
മാനുഷരെല്ലരും ഒന്നു പോലെ എന്നു പാട്ടില്‍ മാത്രമല്ലെയുള്ളു.. നല്ലവനായിരുന്നിട്ടും അസുരനാണെന്നകാരണത്താല്‍ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലിതമ്പുരാന്റെ ഐതിഹ്യം പേറുന്ന ആഘോഷമല്ലേ ഇതു. ബ്രാഹ്മണമേല്‍ക്കോയ്മ്മയുടെയും അസമത്വത്തിന്റെയും കഥ പറയുന്നില്ലേ ഓണം.. ശ്രീബുദ്ധനുമായും ഓണത്തെബന്ധ്പ്പെടുത്തി കഥകളുണ്ട്.. ശ്രാവണമാസത്തില്‍നിന്നാണ്‍ ഓണം എന്ന പദമുണ്ടായതെന്നുതന്നെ ചിലറ് വാദിക്കുന്നു.. എന്നാല്‍ പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണത്തിന് വിദേശബന്ധത്തിന്റെയും കച്ചവടത്തിന്റെയും കഥ തന്നെയാണു പറായനുള്ളതെന്നു തോന്നിപ്പോകുന്നു. കര്‍ക്കിടകത്തിലെ പഞ്ഞം കഴിഞ്ഞ്, സമൃദ്ധിയുടെ നാളുകളില്‍ മലഞ്ചരക്കു വ്യാപാരത്തിനായി സ്വര്‍ണ്ണവുമായി കപ്പലുകളില്‍ വന്ന വിദേശിയരുടെ കഥ. കാറ്റും മഴയുംകാരണം നടുക്കടലില്‍ നങ്കൂരമിട്ടുകിടന്നിരുന്ന കപ്പലുകള്‍ കാലാവസ്ഥ അനുകൂലമകുന്ന ചിങ്ങമാസത്തില്‍ കച്ചവടത്തിനായി കേരളത്തിലേക്കു വന്നിരുന്നു. ഇവിടുന്നുള്ള പ്രകൃതിയുടെ വരദാനങ്ങള്‍ക്കു പകരമായി അവരു കൊണ്ടുവന്നിരുന്നതോ കപ്പല്‍നിറയെ പൊന്നും.. അങ്ങനെ പൊന്നിന്‍ ചിങ്ങമാസമെന്നും പൊന്നോണമെന്നും കേരളീയര്‍ വിളിക്കാന്‍ തുടങ്ങി.. ഇങ്ങനെ കച്ചവടത്തിനായി വന്ന വിദേശീയരാണ് പിന്നീട് നമ്മുടെമേല്‍ ആധിപത്യം നേടിയതു എന്നതു ചരിത്രം..
ഉണ്ടെങ്കിലോണംപോലെ അല്ലെങ്കിലേകാദശി.
Thursday, August 13, 2009
അക്ഷരനഗരി
.
കോട്ടയത്തുനിന്നും ട്രെയിന്‍ പുറപ്പെട്ടു. സൌകര്യപ്രദമായ ഒരു സൈഡ് സീറ്റ് കണ്ടെത്തി ഞാന്‍ അവിടെ ഇരുന്നു. പുറത്തെ കാഴ്ചയും കാണാം, കാറ്റും കൊള്ളാം. കുറെ നേരം പുറത്തേക്ക് നോക്കി ഇരുന്നു. പിന്നെ പതുക്കെ വിരസമായ യാത്രയില്‍ വായിക്കുവാന്‍ കരുതിയിരുന്ന ബുക്ക് കൈയ്യിലെടുത്തു. വായിക്കാന്‍ ഒരു മൂഡ് തോന്നുന്നില്ല. വെറുതെ ഒന്നു രണ്ടു പേജ് മറിച്ചുനോക്കി. വൈക്കം മുഹമ്മദ് ബഷീറിന്റെ 'പാത്തുമ്മയുടെ ആട്'... വീണ്ടും കുറച്ചു നേരം അതും കൈയ്യില്‍പിടിച്ചുകൊണ്ടു പുറത്തേക്ക് നോക്കിയിരുന്നു. മനസ്സു എവിടെയൊക്കെയോ ചുറ്റിത്തിരിയുകയാണ്. ഒരറ്റം ഒരു തെങ്ങിലും മറ്റേ അറ്റം ഒരു പ്ലാവിന്റെ ശിഖരത്തിലുമായി വലിച്ചു കെട്ടിയിരിക്കുന്ന ഒരു ബാനര്‍ ദൃഷ്ടിയില്‍ പതിഞ്ഞു. കാറ്റത്ത് തുണികീറിപ്പോകാതിരിക്കുവാന്‍ നടുക്ക് ഒരു തുളയിട്ടിട്ടുണ്ടു.
"കോട്ടയം ജില്ലയുടെ അറുപതാം വാര്‍ഷികം." ട്രെയിനിനു വേഗത കൂടിയിരുന്നു. മറ്റൊന്നും വായിക്കാനൊത്തില്ല.
“ഹൊ അറുപതു കൊല്ലമായൊ? ഇത്രയും നാളുകൊണ്ടു ഇവിടെ എന്തെല്ലാം സംഭവിച്ചു….. എനിക്കെങ്ങനെ അറിയാം… അതിന്റെ പകുതി പ്രായം പോലുമില്ലല്ലോ എനിക്ക്. “
വീണ്ടും പാത്തുമ്മയുടെ ആടിനെ കയ്യിലെടുത്തു. ആദ്യത്തെ പേജ് തുറന്നു…
“വൈക്കം മുഹമ്മദ് ബഷീര്‍.. 1908 ജനുവരി 19-നു വൈക്കം താലൂക്കില്‍ തലയോലപ്പറമ്പില്‍ ജനിച്ചു….”
“പ്രസാധകര്‍.. ഡി സി ബുക്സ്..”
പിന്നെയും മനസ്സിലേക്കു ചിന്തകള്‍ ഓടിയെത്തി. ബഷീര്‍ കോട്ടയം ജില്ലക്കാരനാണെന്നു ചിന്തിച്ചപ്പോഴാണു ഡി സി ബുക്സിന്റെ ആസ്ഥാനവും കോട്ടയമാണെന്നു ഓര്‍ത്തത്. (ബഷീറിന്റെ ജന്മസ്തലത്തേക്കു എന്റെ വീട്ടില്‍നിന്നും 15 മിനുട്ടു ദൂരം മാത്രം.) ബഷീറിനെക്കൂടാതെ പൊന്‍കുന്നം വര്‍ക്കി, കാരൂര്‍, ലളിതാമ്പിക അന്തര്‍ജ്ജനം തുടങ്ങിയ സാഹിത്യപ്രതിഭകളും… എല്ലാ പ്രതിഭകളുടെയും കൃതികള്‍ വായനക്കാരില്‍ എത്തിക്കുന്ന ഡി സി ബുക്സും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘവും…. നൂറു ശതമാനം സാക്ഷരത നേടിയ രാജ്യത്തെ ആദ്യത്തെ ജില്ലായെന്ന ഖ്യാതിയും.. നൂറു വര്‍ഷം പിന്നിട്ട രണ്ടു പത്രങ്ങളുടെ പെരുമയും…. ഇതില്‍പ്പരം എന്തുവേണം അക്ഷരനഗരിക്കു അഭിമാനിക്കാന്‍. ഇപ്പോള്‍ മലയാളത്തില്‍ പ്രസിധീകരിക്കപ്പെടുന്ന പുസ്തകങ്ങളില്‍ 80 ശതമാനത്തിലധികവും കോട്ടയത്തുനിന്നാണു. 1887 ല്‍ ആരംഭിച്ച ദീപികയും 1890 ല്‍ ആരംഭിച്ച മനോരമയും ഉള്‍പ്പെടെ ഒരു ഡസനോളം പത്രങ്ങള്‍ ഇവിടെനിന്നും പുറത്തിറങ്ങുന്നു.
വിദ്യാഭ്യാസരംഗത്ത് ഏറെ പുരോഗതി കൈവരിച്ച നാടാണു കോട്ടയം. മികച്ച ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുന്ന മെടിക്കല്‍ കൊളേജും നമ്മുടെ രാഷ്ട്രപിതാവിന്റെ നാമത്തിലുള്ള രാജ്യത്തെ ഏക യൂണിവേഴ്സിറ്റിയും കോട്ടയത്തിനു അഭിമാനാണ്. കേരളത്തില്‍ ഏറ്റവുമധികം കോളേജുകളുള്ളതും ഈ ജില്ലയിലാണെന്നു തോന്നുന്നു. അതിലൊന്നില്‍ പഠിക്കാന്‍ സാധിച്ചതു എന്റെ വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു. കലാലയജീവിതത്തിന്റെ ഓര്‍മ്മകളിലേക്ക് ഊളിയിട്ടിറങ്ങിയപ്പോള്‍ ചായയുമായി ഒരു ചായക്കാരന്‍ വന്നു. ചായ കുടിക്കുന്നതിനിടെ കോളേജ് കാന്റീനിലെ ചായകുടിസമ്മേളനത്തെക്കുറിച്ചു ഓര്‍ത്തുപോയി… വിരസമായ ക്ലാസ്സുകള്‍ കട്ട് ചെയ്ത് ഞങ്ങള്‍ ഒത്തുകൂടിയിരുന്ന സ്ഥലം… അഞ്ചു രൂപ കൊടുത്താല്‍ നല്ല ചൂടു കപ്പബിരിയാണി കിട്ടും.. അതില്‍ കൈയ്യിടുന്നതോ അഞ്ചിലേറെപ്പേരും… പാത്രം കാലിയകുമ്പോഴേക്ക് ആരെങ്കിലും തിരികെപ്പോകാനുള്ള വണ്ടിക്കൂലി നഷ്ട്പ്പെടുത്തിയിട്ടണെങ്കിലും അടുത്ത പ്ലേറ്റ് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടാകും.. അന്നു കൈയ്യിട്ടുവാരിക്കഴിച്ചതിന്റെ സ്വാദ് ഇന്നു മറ്റൊരിടത്തും കിട്ടുന്നില്ല. ഇന്നത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപക്ഷെ ഡൊമിനോസ് പിസ്സയും ചിക്കിങ്ങിലെ ബര്‍ഗറും ഒക്കെയവും ഇഷ്ടം.
ചിന്തകള്‍ വീണ്ടും കറങ്ങിത്തിരിഞ്ഞു കോട്ടയത്തിന്റെ പ്രകൃതിഭംഗിയില്‍ എത്തി. മലകളും കുന്നുകളും ആറും തോടും കായലും നെല്‍വയലുകളും തെങ്ങിന്തോപ്പുകളുമെല്ലാം ചേര്‍ന്ന ജില്ല വേറെയുണ്ടോ എന്നു സംശയം… കുരുമുളകും ഏലവും കാപ്പിയും മഞ്ഞളും ചുക്കുമെല്ലാം കൃഷി ചെയ്യുന്ന കിഴക്കന്‍ മലമ്പ്രദേശം… പാടശേഖരങ്ങളും തെങ്ങിന്തോപ്പുകളുമെല്ലാം ചേര്‍ന്ന അപ്പര്‍ കുട്ടനാട്.. റബ്ബറ് കൃഷിയുടെ കാര്യം പറയെണ്ടതില്ല... ഏറ്റവുമധികം കള്ളുഷാപ്പുകളുള്ളതും ഇവിടെയാണെന്ന് തോന്നുന്നു… വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന കുമരകവും അവിടുത്തെ പക്ഷിസങ്കേതവും എത്രസുന്ദരമാണു… പണ്ടു നാലാം ക്ലാസ്സില്‍ പടിക്കുമ്പോ കുമരകം കാണാന്‍ പോയപ്പോള്‍ കയ്യിലുണ്ടായിരുന്ന ഭക്ഷണപ്പൊതി ഒരുകൂട്ടം കാക്കകള്‍ വന്നു കൊത്തിപ്പറിച്ചുകൊണ്ടുപോയ സംഭവം ഓര്‍ത്തു ഞാന്‍ ചിരിച്ചുപോയി.. വഴികാണിച്ചുകൊണ്ട് ക്ലാസ്സ്ടീച്ചറ് മുന്‍പെ നടന്നു… കുട്ടികള്‍ പുറകെയും… എന്റെയുള്ളിലെ പക്ഷിനിരീക്ഷകന്‍ ഉണര്‍ന്നു… വിവിധയിനം പക്ഷികളെക്കുറിച്ചു പറിക്കുന്നതിനായി ആകാശത്തോട്ടു വായുംപൊളിച്ചുനോക്കിനിന്ന എന്റെ കയ്യില്‍ തൂക്കിയിട്ടിരുന്ന കവറ് കുറെ കാക്കകള്‍ വന്നു കൊത്തിപ്പറിച്ചുകൊണ്ടു പോയി… ആരും അറിഞ്ഞില്ല.. അഭിമാനത്തിനു ക്ഷതമേല്‍ക്കുമെന്നതിനാല്‍ ആരൊടുംപറയാതെ അന്നുച്ചക്ക് ഞാന്‍ പട്ടിണി കിടന്നു...
ട്രെയിന്‍ എവിടെ എത്തിയെന്നു മനസ്സിലായില്ല. ആളുകളെ കയറ്റിയും ഇറക്കിയും അതോടിക്കൊണ്ടിരുന്നു.. തിരുനക്കര ആറാട്ടും ഏറ്റുമാനൂര് ഏഴരപ്പൊന്നാനയും വൈക്കത്തഷ്ടമിയും എല്ലാം മനസ്സില്‍ മിന്നിമറഞ്ഞു… താഴത്തങ്ങാടി മുസ്ലീം പള്ളി ഇന്ത്യയിലെ പൌരാണിക മുസ്ലീം പള്ളികളില്‍ ഒന്നാണ് .. തെക്കെ ഇന്ത്യയിലെ ഏക സൂര്യദേവക്ഷേത്രം എന്ന് ഒരു കൂട്ടര് അവകാശപ്പെടുന്ന ആദിത്യപുരം സൂര്യദേവക്ഷേത്രം എന്റെ വീടിന്റെ അടുത്താണു. ഇന്ത്യയുടെ ആദ്യത്തെ വിശുദ്ധ അല്ഫോന്‍സാമ്മ വളര്‍ന്ന ഭവനവും എന്റെ വീട്ടില്‍ നിന്നും നടന്നു ചെല്ലാവുന്ന ദൂരത്താണു.. വിശുദ്ധയുടെ ജന്മംകൊണ്ടു അനുഗ്രഹീതമാണു കോട്ടയം. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന കേരളകോണ്‍ഗ്രസ്സിന്റെ ഈറ്റില്ലം. രാഷ്ട്രപിതാവിന്റെ പാദസ്പര്‍ശം ഏറ്റ നാട്… സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഭാഗമായ വൈക്കം സത്യഗ്രഹം.. വേമ്പനാട് കായലിന്റെ തീരത്ത്കിടക്കുന്ന വൈക്കം പ്രകൃതിരമണീയമാണു.
ഒരിക്കല്‍ വൈക്കത്തിന്റെ പ്രകൃതിരമണീയത ആസ്വദിക്കുവാന്‍ പുറപ്പെട്ടതിന്റെ ദുരനുഭവം ഇനിയും മറന്നിട്ടില്ല… പ്രായപൂര്‍ത്തിയാകാന്‍ കാത്തിരിക്കുന്ന കാലം… പതിനെട്ട് വയസ്സായാലുടനെ ട്രൈവിംഗ് ലൈസെന്‍സ്സ് എടുക്കണം, വോട്ടേഴ്സ് ലിസ്റ്റില്‍ പേരു ചേര്‍ക്കണം, എന്നിങ്ങനെ ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ വെമ്പി നില്‍ക്കുന്ന ഞാനും എന്റെ കൂട്ടുകാരും… ഞങ്ങള്‍ ലേണേഴ്സ് എടുക്കാന്‍പോയതു വൈക്കത്താണ്. ഒരു സര്‍ക്കാര്‍ സ്കൂളിലാണു ടെസ്റ്റ് നടക്കുന്നതു. ടെസ്റ്റ് തോറ്റാല്‍ സപ്പ്ലി എഴുതേണ്ടിവരുമോ, കോപ്പിയടിച്ചാല്‍ ഡീബാര്‍ ചെയ്യുമോ എന്നൊക്കെ ആലോചിച്ചുനില്‍ക്കുന്ന യുവാക്കള്‍ക്കിടയില്‍ കൂസലില്ലാതെ ഞങ്ങള്‍ നിന്നു.. രണ്ട് തടിമാടന്മാരായ പോലീസുകാരാണു ടെസ്റ്റ് നടത്തിയത് … ടെസ്റ്റു കഴിഞ്ഞ് റിസള്‍ട്ട് അറിയാന്‍ കുറച്ചു വൈകും എന്നു അറിയിപ്പുണ്ടായി. ഞാനും എന്റെ മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് കണക്കുകൂട്ടിനോക്കി.
“ഇത്രയധികം ആളുകളുണ്ട്. എല്ലാരുടെയും ആന്‍സര്‍ പേപ്പര്‍ നോക്കി റിസല്‍ട്ട് പറയാന്‍ ഒന്ന് ഒന്നര മണിക്കൂറ് വേണ്ടിവരും.” കണക്കില്‍ മിടുക്കനായ ഒന്നാമന്‍ പറഞ്ഞു.
സാഹസികപ്രിയനായ രണ്ടാമന്റെ മറുപടിക്കു താമസമുണ്ടായില്ല. “എന്നാപ്പിന്നെ നമുക്കു ഇവിടെയൊക്കെ ഒന്നു കറങ്ങിനടന്നു കണ്ടുകളയാം..“
“പക്ഷേ എവിടെപ്പോകും?” ചോദ്യം എന്റേതായിരുന്നു.
നേരത്തെ മനസ്സില്‍ കരുതിവച്ചത്പോലെ മൂന്നാമന്‍ പറഞ്ഞു.. “ബോട്ട് ജെട്ടി പോകാം..”
“സാറ് വരുന്നതുവരെ പുറത്ത് വെയിറ്റ് ചെയ്യ്..”
കുറേ നേരം വെയിലത്തു നിന്നു.. ഒരു പോലീസ് ജീപ്പ് മുന്നില്‍ നിര്ത്തി.. അതില്‍ നിന്നും നേരത്തെ കണ്ട പോലീസുകാരന്‍ ഇറങ്ങി അകത്ത്ക്കു കയറിപ്പോയി. ഞങ്ങള്‍ പുറകെ ചെന്ന് രാജാവിന്റെ മുന്‍പില്‍ പ്രജകളെപ്പോലെ കാര്യം ഉണര്‍ത്തിച്ചു.
“ഭാ.. നിനക്കൊക്കെവേണ്ടി എത്രനേരം കാത്തുനിക്കണമെടാ… നിനക്കൊന്നും ലൈസെന്‍സു കിട്ടാന്‍ യൂഗ്യതയില്ല… നേരം കളയാതെ വീട്ടില്‍ പൊയ്ക്കൊ.."
ആജ്ഞയും അധിക്ഷേപവും കലര്‍ന്ന സ്വരം കേട്ട് ഞങ്ങള്‍ പതറിയില്ല. അവിടെത്തന്നെ നിന്നു… ഓഫീസിനു പുറത്തു… കാരണം ഈ വിവരം വീട്ടില്‍ പറഞ്ഞാല്‍ ഇതിലും ഭയങ്കരമായിരിക്കും…ഒടുവില്‍ ഞങ്ങളുടെ സത്യഗ്രഹത്തില്‍ മനസ്സുമാറി ഇന്‍സ്പെക്ക്ടര്‍ ഞങ്ങള്‍ക്കു ലേണേഴ്സ് തന്നു… വിജയശ്രീലാളിതരായി ഞങ്ങള്‍ വീട്ടിലേക്കു മടങ്ങി..
ട്രയിന്‍ നിന്നു.. എല്ലാവരും ഇറങ്ങുന്നു.. അനന്തപുരി എത്തി.. “ഈശ്വരാ അക്ഷരനഗരിക്കു ഒരാപത്തും വരുത്തരുതെ എന്നു പ്രാര്‍ത്തിച്ചുകൊണ്ട് ഞാനും ഇറങ്ങി.
.
Wednesday, June 24, 2009
ശബരി എക്സ്പ്രെസ്സ്
നാല് ദിവസം വീട്ടിലിരുന്നു ഉണ്ടും ഉറങ്ങിയും കഴിഞ്ഞതിനുശേഷം തിരികെ പോകാനായി കോട്ടയത്തെത്തി. അന്നൊരു ഞായറാഴ്ച ആയിരുന്നു. ഉച്ചക്ക് പോത്തിറച്ചിയും പുളിശ്ശേരിയും കൂട്ടി സമൃദ്ധമായി ഉണ്ടതിന്റെ ക്ഷീണമുണ്ട്. ബസ്സ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയതും തീവണ്ടി പതുക്കെ വരുന്നതു കണ്ടു. തീവണ്ടി എന്ന പ്രയോഗം യഥാര്‍ത്ഥത്തില്‍ തെറ്റാണു. കാലഘട്ടത്തിനു അനുയോജ്യമല്ല. സാങ്കേതികവിദ്യയുടെ പ്രയാണം തീവണ്ടിയെ വൈദ്യുതിവണ്ടിയാക്കി മാറ്റിയെങ്കിലും പ്രയോഗത്തില്‍ മാറ്റം വരുത്താന്‍ തല്പര്യമില്ലതതുകൊണ്ട് മാപ്പുചോദിക്കുന്നു. കോട്ടയം പ്രൈവറ്റ് ബസ്സ് സ്റ്റാന്റും റെയില്‍വേ സ്റ്റേഷനും അടുത്തടുത്താണ്. സമയം കൃത്യം 3.15. പതിവിനു വിപരീതമായി ശബരി എക്സ്പ്രസ്സ് കൃത്യ സമയത്തിന് എത്തിയിരിക്കുന്നു. കാക്ക മലര്‍ന്നു പറക്കുന്നുണ്ടോ എന്ന് നോക്കി. അതോ എന്റെ വാച്ച് തെറ്റാണോ? എന്തായാലും മമത മന്ത്രിയായി ചുമതല ഏറ്റതിനുശേഷമുള്ള മാറ്റം കൊള്ളാം. ആലോചിച്ചു നില്ക്കാന്‍ സമയമില്ല. അല്പം വേഗത്തില്‍ നടന്നു. പിന്നെ കുറച്ചു നേരം ഓടി. പതുക്കെ എന്ന് തോന്നിച്ചെങ്കിലും ട്രെയിന്‍ വളരെ വേഗത്തിലാണെന്ന് മനസ്സിലായി. എന്തായാലും ട്രെയിന്‍ എന്നേക്കാള്‍ മുന്‍പേ സ്റ്റേഷനില്‍ എത്തി. ഞാന്‍ വേഗത്തില്‍ ടിക്കറ്റ് കൌണ്ടര്‍ ലക്ഷ്യമാക്കി പ്ലാട്ഫോമിലൂടെ ഓടി. അങ്ങനെ കഷ്ടപ്പെട്ട് ചെന്നപ്പോള്‍ മുന്‍പില്‍ അതാ ഗേറ്റ് അടഞ്ഞു കിടക്കുന്നു. ടിക്കറ്റ് കൌണ്ടറിലേക്ക് പോകാന്‍ എനിക്കറിയാവുന്ന ഏക വഴി അതിലെയാണ്. പക്ഷെ ആ വഴിയാണ് തടിപ്പലകകള്‍കൊണ്ടു അടച്ചു വച്ചിരിക്കുന്നത്. നീചന്മാര്‍. സമീപത്തായി ഒരു ബോര്‍ഡ് കണ്ടു.
"അറ്റകുറ്റ പണികള്‍ക്കായി ഈ പ്രവേശനകവാടം താല്‍ക്കാലികമായി അടയ്ക്കുന്നു. അസൗകര്യം നേരിട്ടതില്‍ ഖേദിക്കുന്നു. "
എങ്ങോട്ട് പോകണമെന്നു ഒരു പിടിയും കിട്ടിയില്ല. എങ്ങനെ ടിക്കറ്റ് എടുക്കും? ട്രെയിന്‍ കിട്ടാതെ വരുമോ? അടുത്തുകണ്ട ഒരു പോലീസുകാരന്റെ അടുത്തേക്ക് ചെന്നു.
"സര്‍, ടിക്കറ്റ് കൌണ്ടറിലേക്ക് എങ്ങനെ പോകും?"
അയാള്‍ വഴി പറഞ്ഞു തന്നു.
"കുറച്ചു ചുറ്റിക്കറങ്ങി വേണം പോകാന്‍. ഈ ട്രെയിനിനു പോകാനാണോ? " അയാള്‍ ചോദിച്ചു.
"അതെ"
അയാളുടെ മുഖത്ത് ഒരു പുച്ഛം വിരിയുന്നത് കണ്ടു. ഞാന്‍ മെല്ലെ അയാള്‍ പറഞ്ഞ ദിശയിലേക്ക് നീങ്ങി. ട്രെയിന്‍ അതിന്റെ ദിശയിലേക്കും നീങ്ങിത്തുടങ്ങി. പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. ട്രെയിനില്‍ കയറാമെന്ന് വിചാരിച്ചു. അപ്പോള്‍ അതാ ആ പോലീസുകാരന്‍ വീണ്ടു മുന്‍പില്‍ നില്ക്കുന്നു. അയാള്‍ എന്താ എന്നെ പിടിച്ചു തിന്നുമോ? ഞാന്‍ ട്രെയിനില്‍ ചാടിക്കേറി. പോലീസു പണ്ടേ പുല്ലാണ്. പഠിക്കുന്ന കാലത്തു കുറെ മുദ്രാവാക്യം വിളിച്ചതിന്റെ ഗുണം.
ചുമലിലെ സഞ്ചിക്ക് നല്ല ഭാരം. എവിടെയെങ്കിലും ഒന്നു ഇറക്കി വയ്കാന്‍ പറ്റുമോ എന്ന് നോക്കി. നല്ല തിരക്കാണ്. ആകെ ഒരു ഇരുട്ടാണ്. പുറത്തു കാറും കോളും. അകത്തു തിക്കും തിരക്കും. കറുത്ത മുണ്ടും ഷര്‍ട്ടും ഇട്ടു ദീക്ഷ നീട്ടിവളര്‍ത്തിയ കുറെ ആളുകള്‍. പിന്നെ കുറെ കറുത്ത തുണിസഞ്ചിക്കെട്ടുകളും. ജനാലയില്‍ തൂക്കിയിട്ടിരിക്കുന്ന പൂമാലയുടെ ചീഞ്ഞ നാറ്റവും. അവിടവിടെ കുറെ ചിപ്സിന്റെ കൂടും പെപ്സിയുടെ കുപ്പികളും പഫ്ഫ്സിന്റെ പൊടിയും. ഏതോ ഭാഷ സംസാരിക്കുന്ന ആളുകള്‍. യാത്ര പുറപ്പെടുന്നതിനു ഒരാഴ്ചമുന്‍പേ കുളി നിര്‍ത്തിയെന്ന് തോന്നും കണ്ടാല്‍. ഇടയ്ക്ക് "എമണ്ടി", "ചെപ്പണ്ടി" എന്നൊക്കെ പറയുന്നതു കേട്ടു. തെലുങ്ക് ആണ് ഭാഷ. ഒരു വിധേന അവിടുന്ന് രക്ഷപെട്ടു അടുത്ത കമ്പാര്‍ട്ട്മെന്റില്‍ എത്തി. അവിടെയും അത് തന്നെ കഥ. അവിടുന്നും നടന്നു. അങ്ങനെ നടന്നു നടന്നു ഒടുവില്‍ ശാന്തസുന്ദരമായ ഒരിടത്ത് എത്തി. മലയാളം പറയുന്ന തരുണീമണികളെ കണ്ടു. സന്തോഷമായി. പക്ഷെ ആ ആഹ്ലാദത്തിനു അധികനേരം ആയുസ്സുണ്ടായില്ല. കുറെ ദൂരെ കറുത്ത കോട്ടിട്ട ആള്‍ നില്ക്കുന്നു. സര്‍കാരുവണ്ടിയില്‍ സ്വൈര്യമായി സൗജന്യയാത്ര നടത്തുന്നവരുടെ തലവേദന. സിനിമ കാണാനും കറങ്ങി നടക്കാനും പണമുണ്ടാക്കാനായി ട്രെയിന്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്ന കോളേജ് പയ്യന്മാരുടെ പേടിസ്വപ്നമായ ടി ടി ആര്‍. ടെക്നോപാര്‍ക്കിലെ പെണ്‍കുട്ടികള്‍ എ സി കോച്ചില്‍ സീറ്റ് കിട്ടാന്‍ സ്നേഹപൂര്‍വ്വം സമീപിക്കുന്ന ടി ടി അങ്കിള്‍.
എന്റെ ഉള്ളൊന്നു കിടുങ്ങി. കയ്യില്‍ ടിക്കറ്റ് ഇല്ല. അട്രെനലിന്‍ ഉത്പാദനം കൂടി. തിരിഞ്ഞു ഓടാന്‍ തോന്നി. പക്ഷെ ധൈര്യം കൈവിടാതെ ഞാന്‍ നടന്നു. പുറകോട്ടേക്ക്. വക്കീലന്മാര്‍ക്കും ട്രെയിന്‍ ടിക്കറ്റ് എക്സാമിനര്‍മാര്‍ക്കും മാത്രമെ മഴയത്തും വെയിലത്തും ചൂടത്തും കറുത്ത കോട്ടിട്ടു പണിയെടുക്കേണ്ട ആവശ്യമുള്ളു. ബ്രിട്ടീഷ് ആധിപത്യത്തിന്റെ ബാക്കിപത്രം. ഒന്നാലോചിച്ചപ്പോള്‍ സഹതാപം തോന്നി. കറുത്ത കൊട്ടും ധരിച്ചു എന്നെപ്പോലുള്ളവരുടെ പുറകെ നടക്കേണ്ടിവരുന്ന ദുരവസ്ഥയെക്കുറിച്ച് ആലോചിച്ചു ഉള്ളിലുള്ള ഭയം തണുപ്പിക്കുവാനുള്ള എന്റെ ശ്രമം വിജയിച്ചില്ല. കുറച്ചു സമയം ടോയിലറ്റില്‍ കയറി നിന്നാലോ? എന്തായാലും ടോയിലെട്ടിലെ ദുര്‍ഗന്ധവും ശോച്യാവസ്ഥയും കണക്കിലെടുത്ത് അതിനു മുതിര്‍ന്നില്ല. അവിടെനിന്നും നടന്നു വീണ്ടും പഴയ കമ്പാര്‍ട്ട്മെന്റില്‍ എത്തി. സ്ഥിതി പഴയതില്‍നിന്നും ഒട്ടും മെച്ചമായിരുന്നില്ല. ഒച്ചപ്പാടും ബഹളവും തെലുങ്ക് ഭാഷയും ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഒന്നും ശ്രദ്ധിച്ചില്ല. ടി ടി ഇ വരുന്നുണ്ടോ എന്നത് മാത്രമായിരുന്നു എന്റെ ചിന്ത. ടിക്കറ്റ് എടുക്കാത്തതിന് ഇത്രയധികം പേടിക്കേണ്ട കാര്യമുണ്ടോ? എന്റെ തെറ്റൊന്നുമല്ലല്ലോ. ട്രെയിന്‍ കൃത്യസമയത്തു എത്തിയതുകൊണ്ടല്ലേ!! വരുന്നിടത്തുവച്ച് കാണാം എന്ന് വിചാരിച്ചു ഞാന്‍ അവിടെ കണ്ട ഒരു സീറ്റില്‍ ഇരിപ്പുറപ്പിച്ചു.
നാല് മണിയായി. ചായ വേണോ എന്ന് ചോദിച്ചു ചായക്കാരന്‍ എത്തി. എന്തൊരു കൃത്യനിഷ്ഠ. ഒരു ചായ വാങ്ങിക്കുടിച്ചു അധികം താമസിയാതെ ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ എത്തി. കൂടെ ഉണ്ടായിരുന്ന ശബരിമല തീര്‍ഥാടകര്‍ ഇറങ്ങി. വേറെ കുറെ ആളുകള്‍ കയറി. എന്നിട്ടും ട്രെയിന്‍ മുന്നോട്ടു നീങ്ങുന്നില്ല. ക്രോസ്സിംഗ് ആണ്. മറ്റേതോ ട്രെയിന്‍ വരാനുണ്ട്. ഒട്ടും അമാന്തിച്ചില്ല. ഇറങ്ങി ഓടി. ടിക്കറ്റ് കൌണ്ടറിലേക്ക്. ഒരു സ്ത്രീ ഇരിപ്പുണ്ട്. വല്യ തിരക്കില്ല.
"ഒരു തിരുവനന്തപുരം. പെട്ടന്ന് വേണം. ഈ ട്രെയിനിനു പോകാനുള്ളതാ." ഞാന്‍ പറഞ്ഞു.
"ഇപ്പോഴാണോ വരുന്നേ? കുറച്ചു നേരത്തെ വന്നു ടിക്കറ്റ് എടുത്താലെന്താ? " അവരുടെ ചോദ്യം കേട്ടു എനിക്ക് ചിരി വന്നു. ടിക്കറ്റ് വാങ്ങിച്ചു ഞാന്‍ നേരെ ട്രെയിനില്‍ കയറിയതും പച്ചക്കൊടി വീശി.
ഹാവൂ സമാധാനമായി. മുന്‍പും സമാധാനത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. എന്നാലും.. ഇനി അഭിമാനത്തോടെ ഇരിക്കാമല്ലോ എന്ന ചിന്തയില്‍നിന്നു ഉളവായ ഒരു ആശ്വാസം.
ജനാലയിലൂടെ പുറത്തേക്ക് നോക്കി. മനോഹരം. തലേദിവസം തിമിര്‍ത്തു പെയ്ത മഴയുടെ തണുപ്പ് മണ്ണിന്റെ നിറത്തിന് ഒരു പ്രത്യേക പരിവേഷം നല്കി. ഇളവെയിലില്‍ തിളങ്ങിനില്‍ക്കുന്ന നെല്‍പ്പാടങ്ങളും വാഴത്തോപ്പുകളും. സായന്തനത്തിന്റെ ശീതളിമയില്‍ ചേക്കേറാന്‍ വെമ്പുന്ന പക്ഷിക്കൂട്ടങ്ങളും. മനോഹരമായ കാഴ്ചകള്‍ എന്റെ കണ്ണിമകളെ ഉണര്‍ത്തിക്കൊണ്ടിരുന്നെങ്കിലും ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് വഴുതിവീണു. പ്രക്ഷുബ്ദമായ മനസ്സിനെ ശാന്തമാക്കുന്ന നിദ്രയെ പുല്‍കാന്‍ എളുപ്പത്തില്‍ സാധിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അങ്ങനെ നോക്കുമ്പോള്‍ ഞാനും ഭാഗ്യവാനാണ്.
എത്രനേരം ഉറങ്ങിയെന്നറിയില്ല. ശക്തമായ ഉറക്കമായിരുന്നു. ആരോ എന്നെ തട്ടിവിളിച്ചപോലെ തോന്നി. കണ്ണ് തുറന്നു നോക്കിയപ്പോള്‍ കറുത്ത വസ്ത്രം ധരിച്ച ആ ആള്‍ മുന്നില്‍ നില്ക്കുന്നു.
"ടി ടി ഇ ആണ്." എന്റെ മനസ്സു പറഞ്ഞു. എന്റെ കയ്യില്‍ ടിക്കറ്റ് ഉണ്ട്. ഞാന്‍ അന്തസ്സായി കാശ് മുടക്കിതന്നെയാണ് യാത്ര ചെയ്യുന്നത് എന്ന അഹംഭാവത്തോടെ ചാടിയെണിറ്റു പോക്കറ്റില്‍നിന്നും ടിക്കറ്റ് എടുത്തു അയാളുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
"എന്റെ കയ്യില്‍ ടിക്കറ്റ് ഉണ്ട് സര്‍."
അയാള്‍ ഒന്നും മിണ്ടിയില്ല. മുഖത്ത് ഒരുതരം നിസ്സംഗഭാവം നിഴലിച്ചു നില്ക്കുന്നു. അല്പനേരത്തെ ആശ്ചര്യപൂര്‍ണമായ നോട്ടത്തിനുശേഷം അയാള്‍ മൌനം ഭഞ്ജിച്ചു.
"ടിക്കറ്റ് വേണ്ട. കാശ് തന്നാമതി."
ഇതും പറഞ്ഞു എന്റെ കയ്യിലേക്ക് ഒരു മഞ്ഞ നിറത്തിലുള്ള രസീത് നീട്ടി. എന്ത് ചെയ്യണമെന്നു അറിയില്ല. ഞാന്‍ അത് വാങ്ങിച്ചു നോക്കി. ഒന്നും വ്യക്തമല്ല. കണ്ണ് ശെരിക്കു തിരുമ്മി തലയൊന്നു കുടഞ്ഞിട്ടു വീണ്ടും നോക്കി. ഇപ്പൊ എല്ലാം വ്യക്തമായി കാണാം. ഞാന്‍ അതിലെഴുതിയിരിക്കുന്നത് വായിച്ചു.
" എനിക്ക് പത്തു വയസ്സുള്ളപ്പോള്‍ അച്ഛന്‍ തെങ്ങില്‍നിന്ന് വീണു മരിച്ചു. അമ്മ തളര്‍വാതം പിടിപെട്ടു കിടപ്പിലാണ്. എനിക്ക് താഴെ രണ്ടു പേരുണ്ട്. സാമ്പത്തികബുദ്ധിമുട്ട് കാരണം പഠനം നിര്‍ത്തി. മറ്റു തൊഴിലൊന്നും ചെയ്തു ജീവിക്കാന്‍ അറിയില്ല. സന്മനസ്സുള്ളവരുടെ സഹായം കാരണമാണ് ഞാനും എന്റെ കുടുംബവും ജീവിച്ചു പോരുന്നത്. എന്തെങ്കിലും തന്നു ജീവിതക്ലേശത്താല്‍ വലയുന്ന ഈ പാവത്തിനെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. "
ഞാന്‍ മുഖം ഉയര്‍ത്താന്‍ കഴിയാതെ നിന്നു. ചുറ്റും ഇരിക്കുന്നവര്‍ എന്നെ നോക്കുന്നുണ്ട്. ചമ്മല്‍ അതിന്റെ പാരമ്യത്തില്‍ എന്നെ ചൂഴ്ന്നുനില്ക്കുന്നു. ചിരിയടക്കാനാവാതെ കുറെ അപരിചിതര്‍. അവര്‍ക്ക് നടുവില്‍ ഞാനും മുന്നില്‍ നിസ്സഹായനായ ഒരു കൊച്ചു പയ്യനും. അവന്റെ കയ്യില്‍ ഇനിയും കുറെ മഞ്ഞകാര്‍ഡ് ഉണ്ട്. ഇതുപോലെ യാചിച്ചു വരുന്നവര്‍ക്ക് ഇന്നേവരെ ഒരു രൂപ പോലും കൊടുക്കാത്ത ഞാന്‍ അന്നാദ്യമായി അഞ്ചു രൂപ കൊടുത്തു. ആരെയും നോക്കാതെ ഞാന്‍ പിന്നെയും കണ്ണടച്ച് ഉറങ്ങാന്‍ നോക്കി. ഉറക്കം വന്നില്ല. എങ്കിലും കണ്ണ് തുറന്നില്ല. ഉറക്കം നടിച്ചു. പ്രക്ഷുബ്ദമായ മനസ്സിനെ ശാന്തമാക്കുന്ന നിദ്രയെ പുല്‍കാന്‍ എളുപ്പത്തില്‍ സാധിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. പക്ഷെ ആ ഭാഗ്യം ഇത്തവണ എന്നെ തുണച്ചില്ല.
.
Monday, May 18, 2009
വേണാട് എക്സ്പ്രെസ്സ്
ഒരു തീര്‍ത്ഥാടനം കഴിഞ്ഞു തിരികെ തിരുവന്തപുരത്തേക്ക് പോകാന്‍ ഞാന്‍ തീവണ്ടി അപ്പീസിലെത്തി. ടിക്കറ്റ് എടുത്തു ഞാന്‍ കാത്തിരിന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. നഗരത്തിന്‍റെ തിക്കും തിരക്കുമില്ല. കമ്പ്യൂട്ടര്‍ ടിക്കറ്റിംഗ് ഇതു വരെ അവിടെ നിലവില്‍ വന്നിട്ടില്ല. ഇപ്പോഴും ചെറിയ കട്ടിയുള്ള കാര്‍ഡ് ആണ് തരുന്നത്. സ്റ്റേഷന്‍-ടെ മുന്‍വശത്ത് കുറച്ചു ദൂരെ ആയി ഒരു ആല്‍മരം പന്തലിച്ചു നീല്ക്കുന്നു. മിക്കപ്പോഴും ഞാന്‍ അതിന്റെ ചുവട്ടില്‍ നിന്നു ആത്മസുഖം അനുഭവിക്കാറുണ്ട്. ഇന്നു നല്ല മഴകൊളുണ്ട്. ആല്‍മരച്ചുവട്ടിലെ ശീതളിമയില്‍നിന്നും പിന്‍വാങ്ങി പ്ലാത്ഫോര്‍മിന്റെ ഒടുവിലത്തെ കസേരയില്‍ ചെന്നിരുന്നു. മഴ ചെറുതായി ചാറിത്തുടങ്ങി. പാളത്തില്‍ നിന്നും നീരാവി ഉയരുന്നു. നിലത്തുനിന്നു ഉയരുന്ന പുതുമണം എന്നെ ബാല്യകാല സ്മരണയിലേക്ക് ക്ഷണിച്ചു. തണുത്ത മഴത്തുള്ളികള്‍ എന്റെ മുഖത്തും മോട്ടത്തലയിലും കുളിര് പകര്‍ന്നു. ആകെക്കൂടി അവാച്യമായ ഒരു അനുഭൂതി. ഒരു ചൂളം വിളിയാണ് എന്നെ മഴയുടെ ലോകത്ത് നിന്നും തിരിച്ചു കൊണ്ടുവന്നത്.
ട്രെയിന്‍ നിന്നു. മുന്നില്‍ കണ്ട കംപാര്‍ത്മെന്റ്റില്‍ ചാടിക്കയറി. വാതില്‍ക്കല്‍ നിന്ന ഒരാള്‍ എന്നോട് കയര്‍ത്തു. എന്റെ തോളില്‍ കിടക്കുന്ന ബാഗ് എടുത്തു കയ്യില്‍ പിടിക്കാന്‍ പറഞ്ഞു. അത് എനിക്കിഷ്ടപ്പെട്ടില്ല. ഞാന്‍ അയാളോട് മാറിനില്‍ക്കാന്‍ പറഞ്ഞു. പ്രശ്നം രൂക്ഷമായി. രണ്ടുപേരുടെയും സ്വരത്തിന് ഗാംഭീര്യം കൂടി. പിന്നെയും അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ പറഞ്ഞു. ഇതിനിടയില്‍ ഞാന്‍ അയാളെ ശരിക്ക് ഒന്നു നോക്കി. നല്ല ആരോഗ്യം. എന്നേക്കാള്‍ ഉയരവും തടിയും. പിന്നെ ഒട്ടും അമാന്തിച്ചില്ല. ഞാന്‍ അയഞ്ഞു. ഒരു ചെറു ചിരി തൂകി ചേട്ടാ എന്ന് വിളിച്ചു പ്രശ്നം അവസാനിപ്പിച്ചു. കണ്ടു നിന്നവര്‍ ഞാന്‍ ഒരു മാന്യന്‍ ആണെന്ന് വിചാരിച്ചു.
ബാഗ് തോളില്‍ നിന്നു താഴെ ഇറക്കി മുകളില്‍ വച്ചു. ഇരിക്കാന്‍ സീറ്റ് കിട്ടാതെ നിന്നു. വീണ്ടും ഒരു ട്രെയിന്‍ യാത്ര കൂടി. നേര്‍ത്ത മഴയും തണുപ്പും ജനല്‍ കമ്പിക്കിടയിലൂടെ കാണുന്ന പച്ചപ്പും ആസ്വദിച്ച് നിന്നു. "കാപ്പി കാപ്പി" വിളികളും കൊച്ചു കുട്ടികളുടെ കരച്ചിലും എല്ലാം ഒരു ചൂളം വിളിയുടെ ധ്വനി. ഇരുളടഞ്ഞ തുരങ്കത്തിലും ട്രാക്ക് തെറ്റാതെ ഓടുന്ന വേണാട് എക്സ്പ്രസ്സ് ഒരു തപസ്യ പോലെ. കോട്ടയം എത്താറായി. സീറ്റ് കിട്ടി. നേരെ മുന്‍പിലുള്ള സീറ്റില്‍ മൂന്നു പെണ്‍കുട്ടികള്‍ ഇരിക്കുന്നു. പുറത്തു മഴ ചന്നം പിന്നം പെയ്യുന്നു. അകത്തു നല്ല ഉഷ്ണം. സൈഡ് സീറ്റില്‍ ഇരുന്നു മഴയുടെ ആലിംഗനം ഏറ്റുവാങ്ങാന്‍ ഞാന്‍ കൊതിച്ചു. മുന്‍പിലത്തെ സീറ്റില്‍ തമാശകളും പൊട്ടിച്ചിരികളും. മൊബൈല്‍ ഫോണില്‍ എസ് എം എസ് വായിച്ചു ചിരിക്കുകയാണ്. ഒരു പെണ്‍കുട്ടി ഇടക്കിടക്ക് ചുമയ്ക്കുന്നു. ഞാന്‍ അവരെ ശ്രദ്ധിച്ചു തുടങ്ങി. മഴ നിന്നു. ചുമ നിന്നില്ല. കാറ്റു വീശുന്നുണ്ട്. ഒരു ചെറിയ കാറ്റു അവളുടെ വസ്ത്രധാരണ രീതിയില്‍ ചില പരിണാമങ്ങള്‍ ഉണ്ടാക്കിയപ്പോഴാണ് ഞാന്‍ സത്യത്തില്‍ ശ്രദ്ധിച്ചു തുടങ്ങിയത്. അഴകാര്‍ന്ന മുടി പാറിപറക്കുന്നു. കണ്ണുകള്‍ ചിമ്മിയടയുന്നു. എന്റെ നോട്ടം പിന്‍വലിക്കാന്‍ തോന്നിയില്ല. അവളുടെ മൊബൈല്‍ ശബ്ദിച്ചു. അവളുടെ ശബ്ദത്തിനായി അറിയാതെ കാതോര്‍ത്തു. വിളിച്ചത് ആരാണെന്നു മനസ്സിലായില്ല. ആരോ അവളെ കാണാന്‍ അടുത്ത സ്റ്റേഷനില്‍ കാത്തുനില്‍പ്പുണ്ടെന്നു മനസ്സിലായി.
മഴ വീണ്ടും തുടങ്ങി. അവള്‍ മടങ്ങി വരുന്നതിനുമുന്‍പേ തീര്‍ന്നു. ആരെക്കാണാന്‍ പോയതാണെന്ന് അടുത്തിരിക്കുന്ന കൂട്ടുകാരി ചോദിക്കുന്നത് കേട്ടു. ചെങ്ങന്നൂര്‍ പഠിക്കുന്ന അനിയനെയാണെന്ന് മറുപടി പറയുന്നതു കേട്ടപ്പോള്‍ എന്തോ ഒരു ആശ്വാസം പോലെ. എന്താണങ്ങനെ തോന്നിയത് എന്ന് പലവട്ടം ആലോചിച്ചു. വെറുതെ. പിന്നെയും ഒരു ചുമ എന്നെ ആലോചനയില്‍ നിന്നു ഉണര്‍ത്തി. ഒന്നു സംസാരിച്ചാലോ? എന്താ പറയുക? ആളുകള്‍ കാണില്ലേ? ഇന്നേവരെ ഇങ്ങനെ ഒരു പെണ്ണിനോടും ഇടിച്ചുകേറി മിണ്ടിയിട്ടില്ല. എനിക്കതിന്റെ ആവശ്യം ഇല്ല. തോന്നിയിട്ടുമില്ല. മോശമല്ലേ? നാണക്കേടല്ലേ? എന്‍റെ ആത്മാഭിമാനത്തിന് മുന്‍പില്‍ കീഴടങ്ങാതെ ഞാന്‍ ചോദിച്ചു.
"എവിടാ ഇറങ്ങുന്നെ?".
"കായംകുളം".
പിന്നെ കുറെ നേരം നിശ്ശബ്ദത. ഇപ്പോ കുറച്ചു കോണ്ഫിടെന്‍സ് ആയി. അവള്‍ ചുമച്ചു.
ഞാന്‍ ചോദിച്ചു. "എന്ത് ചെയ്യുന്നു?"
അവള്‍ കേട്ടില്ല. അല്ലെങ്കില്‍ കേട്ട ഭാവം നടിച്ചില്ല. എന്റെ കോണ്ഫിടെന്‍സ് പോയി.
പിന്നിടുള്ള അവളുടെ ഇരിപ്പ് വളരെ ശ്രദ്ധിച്ചയിരുന്നു. അടക്കവും ഒതുക്കവും ഉള്ള കുട്ടിയായി. അതിനുമുന്നില്‍ ട്രെയിനിന്റെ സ്പീഡും കാറ്റും തോറ്റുപോയി. മുടി പിന്നെ പാറിയില്ല. മിഴിചിമ്മിയില്ല. എനിക്ക് നിരാശ തോന്നിയില്ല. ചുമ നിന്നില്ല. വീട്ടില്‍ ചെന്നാല്‍ ഉടനെ കുറച്ചു കല്‍ക്കണ്ടവും നാരങ്ങ നീരും സമം ചേര്‍ത്തു കഴിച്ചാല്‍ നല്ലതാണെന്ന് പറഞ്ഞാലോ? കായംകുളം സ്റ്റേഷന്‍ എത്താറായി. അവള്‍ എണീറ്റ് പോയി വാതില്‍ക്കല്‍ നിന്നു. നിര്‍ത്തിയപ്പോള്‍ തിരിഞ്ഞു എന്നെ നോക്കി. കിട്ടിയ തക്കത്തിന് ഞാന്‍ "ബൈ" എന്ന് ചുണ്ടനക്കി. കണ്ടുകാണുമോ? എനിക്ക് ചിരി വന്നു. ട്രെയിനില്‍ നിന്നു ഇറങ്ങി അവള്‍ ജനലിന്റെ അരികില്‍ വന്നു. സൈഡ് സീറ്റില്‍ ഇരിക്കുന്ന കൂടുകാരിയോടു ബൈ പറഞ്ഞു തിരിഞ്ഞു നടന്നു. പിന്നെ വീണ്ടും തിരിഞ്ഞുനിന്നു ആരോടുമായല്ലാതെ "ബൈ" എന്ന് ചുണ്ടനക്കി. മഴ പെയ്യുന്നുണ്ടോ എന്ന് ഞാന്‍ നോക്കി.
അവളുടെ പേരെന്താണെന്ന് കൂട്ടുകാരിയോട് ചോദിച്ചു. അന്ന. ഒരു സങ്കീര്‍ത്തനം പോലെ തോന്നി. ടെസ്തെയ്വ്സ്കിയുടെ പ്രണയിനിയെപ്പോലെ അവള്‍ അതിമനോഹരി ആയിരുന്നില്ല. കേട്ടു മറന്ന ഏതോ കഥയിലെ നാടന്‍ പെണ്ണും ആയിരുന്നില്ല. കുടമുല്ല പൂ ചൂടിയിരുന്നില്ല. പട്ടു പാവാടയും ബ്ലൌസും ആയിരുന്നില്ല വേഷം. പിന്നെ എന്തെ എനിക്ക് ഇതെല്ലം ഇങ്ങനെ എഴുതാന്‍ തോന്നിയത്? മഴയുടെ ഏകാന്ത സംഗീതം പോലെയായിരുന്നു അവള്‍ അലിഞ്ഞു പോയത്... അതായിരിക്കും കാരണം..
.